Wednesday, August 1, 2012

നിഴല്‍യുദ്ധം



എപ്പോഴോ കോര്‍ത്ത ഹൃദയലതകളില്‍
നിലാവിന്റെ കുളിര് തേടിയ മനസ്സുകള്‍
ആശയത്തിന്റെ അന്തര്‍യുദ്ധം നടത്തി .

ആവിഷ്കാര ബഹിര്‍സ്ഫുരണങ്ങളില്‍
ആഗ്രഹങ്ങള്‍ ആശയത്തിന്റെ അതിര്‍ത്തി -
ക്കല്ലിനോട് സന്ധിയില്ലാത്ത യുദ്ധം നടത്തി.

പ്രണയത്തിന്റെ ചുവന്ന പുഷ്പങ്ങള്‍
കാലത്തിന്റെ കല്‍പടവില്‍ കൊളുത്തിവച്ച
ജീവിത സത്യത്തിനോട്‌ കണ്ണീര്‍ യുദ്ധം നടത്തി

സന്ധ്യയുടെ ചാരുതയില്‍ കുളിച്ചു നില്‍ക്കുന്ന
പ്രകൃതിക്ക് നോവായി പകല്‍ ഇരവിലേക്ക് -
ഉള്‍വലിഞ്ഞെന്നും നിശബ്ദ യുദ്ധം നടത്തി.

മനസ്സാക്ഷിയുടെ തിരിയൂതിക്കെടുത്തി
കൃത്രിമ വെളിച്ചത്തില്‍ വിലസുന്ന കപട -
മനസ്സിന്നു സത്യത്തോട് നിഴല്‍യുദ്ധം നടത്തുന്നു.

Friday, July 20, 2012

വിലയം

അനന്തതയുടെ മൌനസാഗരത്തി-
ന്നാഴമളന്നു കുതിച്ചുയര്‍ന്നീടുവാനായി
കബന്ധങ്ങളഴിച്ചാഴ്ന്നിറങ്ങിയൊരു 
പരലുപ്പു പാവപോലെയീ ജ്ഞാനക്ക- 
ടലിന്നഗാധ നിത്യ സത്യത്തില്‍ മുങ്ങി,
നിവരാതെയലിഞ്ഞതിന്‍ അലകളിലെ-
വിടെയോ അലിഞ്ഞു ചേര്‍ന്നു ഞാനും 

സുഖദുഃഖസമ്മിശ്രതീരത്തെ ചെറുതരി 
തഴുകുന്ന തിരകളിലുയരുന്നോരായിരം 
നുരപതയുന്ന നിറമിതു പാര്‍ത്തീടില്‍ 
അഴലേതു ചിരിതന്‍ നിഴലേതെന്നറിവ് 
കഴിവിലേറ്റം വലിയവനു പോലുമന്യമാ-
കുംമീ തിരയെണ്ണി തീര്‍ക്കുന്ന കാലത്തെ-
യോര്‍ത്ത് കരയുന്ന ഞാനെത്ര മണ്ടന്‍ .

Monday, July 16, 2012

ആത്മനിരീക്ഷണം

ഇന്നലെ ഞാന്‍ എന്‍റെ ഉറക്കത്തെ നിരീക്ഷിക്കാന്‍ തീരുമാനിച്ചു ..... ഉറക്കത്തില്‍ ഞാന്‍ എപ്പോള്‍ എത്തുന്നു എന്നും ഉറങ്ങി തുടങ്ങുമ്പോള്‍ ഞാന്‍ എന്തൊക്കെയാണ് ചെയ്യുക എന്നും അറിയാന്‍ വേണ്ടി ബോധപൂര്‍വ്വമായ ഒരു ഉറക്കത്തിനു തയ്യാറെടുത്തു ...... പതിവുകള്‍ ഒന്നും തെറ്റിക്കാതെ തന്നെ കൃത്യ സമയത്ത് കിടന്നു .... ലൈറ്റ് ഓഫ് ചെയ്ത ശേഷം മുറിയില്‍ മുഴുവന്‍ ഒന്ന് നിരീക്ഷിച്ചിരുന്നു ..... പുറത്തു കത്തി കിടക്കുന്ന ലൈറ്റിന്റെ വെളിച്ചം കതകിന്റെ അടിയില്‍ കൂടി അല്പം അകത്തേക്ക് കടന്ന് മുറിയില്‍ ഒരു അരണ്ട അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട് ...... ഏ.സി.യുടെ മൂളല്‍ ഉണ്ട് ...... വൈകുന്നേരം അടിച്ച റൂം ഫ്രഷ്‌നറിന്റെ നേര്‍ത്ത മണമുണ്ട് .... പുതയ്ക്കേണ്ട തണുപ്പുണ്ട് ..... കിടക്കുന്നതിനു തൊട്ടു മുന്പ് കുടിച്ച രുചിയില്ലാത്ത തണുത്ത വെള്ളത്തിന്റെ കണങ്ങള്‍ വായില്‍ തന്നെയുണ്ട് ..... എല്ലാ ഇന്ദ്രിയങ്ങളും ജാഗ്രതയോടെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയ ശേഷം ഞാന്‍ പുതപ്പിനടിയില്‍ ഉറക്കത്തെ പ്രതീക്ഷിച്ചുകൊണ്ട് നിവര്‍ന്നു കിടന്നു ...... 

വലതു കരം മുട്ടില്‍ കുത്തി മുകളിലേക്ക് ഉയര്‍ത്തി വച്ചു .... അറിയാതെ ഉറക്കം വന്നാല്‍ അത് താഴേക്കു തനിയെ വീഴും എന്നറിയാം ..... അങ്ങിനെ ഉറങ്ങരുത് എന്ന തീരുമാനമാണ് കൈകളെ ഉയര്‍ത്തി വയ്ക്കാന്‍ പ്രേരിപ്പിച്ചത് ..... ഉറക്കത്തെ കുറിച്ച് മാത്രമായിരുന്നു ചിന്ത ....... എങ്ങിനെ ഉറങ്ങണം ...... ഉറങ്ങാന്‍ എന്ത് ചെയ്യണം .....ഇങ്ങനെ ചിന്തിച്ചു കുറെ നേരം കിടന്നു .... അരണ്ട വെളിച്ചം കാണുന്നുണ്ട് .... ഏ.സി.യുടെ മൂളല്‍ കേള്‍ക്കുന്നുണ്ട് , രുചിയില്ലാത്ത വെള്ളത്തിന്റെ രുചി അറിയുന്നുണ്ട് ,പുതപ്പിന് വെളിയില്‍ ഉള്ള ശരീര ഭാഗത്ത് തണുപ്പ് അറിയുന്നുണ്ട് ..... മുറിയില്‍ അപ്പോഴും നേര്‍ത്ത സുഗന്ധമുണ്ട് ........ ഇന്ദ്രിയങ്ങള്‍ അപ്പോഴും സാധാരണ പോലെ പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു ........ ആദ്യം ഞാന്‍ കണ്ണുകള്‍ അടച്ചു ...... ഇപ്പോള്‍ എനിക്ക് ഇരുട്ട് കാണാം .... എസിയുടെ മൂളല്‍ കേള്‍ക്കാം, രുചിയറിയാം,തണുപ്പറിയാം, ഗന്ധം അറിയാം ....... കണ്ണുകള്‍ അടഞ്ഞിരിക്കുന്നുവെങ്കിലും ആ മുറിയില്‍ ഇപ്പോള്‍ എന്തൊക്കെ ഉണ്ടെന്നു ഞാന്‍ മനസ്സില്‍ കാണുന്നു ......

പതുക്കെ ഞാന്‍ എന്‍റെ ശ്രദ്ധ ശരീരത്തിലേക്കാക്കി....... കാലുകളും ഇടതു കരവും നിവര്‍ത്തി വച്ച്, വലതുകരം മുട്ടില്‍ കുത്തി ഉയര്‍ത്തി നിര്‍ത്തി നീണ്ടു നിവര്‍ന്നു കിടക്കുന്നു ... ആകാംഷ കൊണ്ടാകാം ഹൃദയം പതിവില്‍ കൂടുതല്‍ വേഗത്തില്‍ മിടിക്കുന്നതായി തോന്നി .... ശരീരം മുഴുവന്‍ ഒരു ബന്ധനാവസ്ഥയും ......... വലതു കരം കൂടി ഞാന്‍ നിവര്‍ത്തി വച്ചു.... ദീര്‍ഘമായി ഒന്ന് ശ്വസിച്ചു .... പിന്നെ വലതു വശത്തേക്ക് ചരിഞ്ഞു കിടന്നു .....ഇടതു കൈ വലതു കയ്യോടു ചേര്‍ത്തു വച്ച് മുഖത്തോടു അടുപ്പിച്ചു വച്ചു ...... കുറച്ചു സമയം കൂടി അങ്ങിനെ കിടന്നപ്പോള്‍ ശരീരം അയയുന്നതായി അനുഭവപ്പെട്ടു ...... ഹൃദയമിടിപ്പിന്റെ വേഗത കുറയുന്നതായി തോന്നി ....... സ്വാസ വേഗം വളരെ പതുക്കെയായി ......ശ്വസോച്ച്വാസ ദൈര്‍ഘ്യം കൂടി ...... എസിയുടെ മൂളല്‍ കേള്‍ക്കുന്നില്ല ...... രുചികള്‍ ഒന്നും അറിയുന്നില്ല ..... റൂം ഫ്രെഷ്നറിന്റെ മണം അറിയുന്നില്ല .... തണുപ്പും ചൂടും അറിയുന്നില്ല ......പക്ഷെ ഞാന്‍ ഉറങ്ങിയിട്ടില്ല ...... 

പതിയെ ഞാന്‍ എന്‍റെ ശരീരത്തിന് ഉള്ളിലേക്ക് കടന്നു......ഇന്ദ്രിയങ്ങളുടെ അകത്തെ വാതിലുകളില്‍ നിന്നും ഓരോ നേര്‍ത്ത പ്രകാശം ഹൃദയത്തിന് ഉള്ളിലേക്ക് പതിയെ പതിയെ ഉള്‍വലിയുന്നതായി കാണുന്നു ..... കണ്ണിന്റെയും കാതിന്റെയും മൂക്കിന്റെയും നാവിന്റെയും ത്വക്കിന്റെയും അകത്തെ അറ്റത്തു നിന്നും പതിയെ ആ വെളിച്ചം അപ്രത്യക്ഷമായി ..... ഇപ്പോള്‍ ആ വെളിച്ചങ്ങള്‍ എല്ലാം കൂടി ഒരുമിച്ചു ഹൃദയത്തിനു നടുക്ക് ഒരു വൃത്തം സൃഷ്ടിക്കുന്നു ...... ആ വൃത്തത്തിനുള്ളില്‍ അതിന്റെ ഒത്ത നടുക്കായി മറ്റൊരു പ്രകാശ ബിന്ദു ഉയര്‍ന്നു വരുന്നു .....അത് വളരെ വേഗത്തില്‍ കറങ്ങി കൊണ്ടിരിക്കുന്നു ...... അത് ആ വൃത്തത്തോളം വലുതായി കഴിഞ്ഞപ്പോള്‍ അതില്‍ നിന്നും എന്‍റെ ശരീരത്തിന് വെളിയിലേക്ക് ത്രിമാന രൂപത്തില്‍ ദൃശ്യങ്ങളായി എനിക്ക് ചുറ്റും രൂപപ്പെട്ടു ...... അതില്‍ അവ്യക്തമായി ചില രൂപങ്ങള്‍ കണ്ടു തുടങ്ങി ..... പിന്നെ അതിനു വ്യക്തത വന്നു ..... ഞാന്‍ പലപ്പോഴായി കാണുകയും കേള്‍ക്കുകയും ഭാവിക്കുകയും ഒക്കെ ചെയ്ത കാര്യങ്ങള്‍ ദൃശ്യ രൂപത്തില്‍ തെളിയുന്നു ..... അതെ ,,,, ഞാന്‍ സ്വപ്നം കാണുകയാണ് ....... അതില്‍ കണ്ട എല്ലാ രംഗങ്ങളിലും ഞാന്‍ ഉണ്ടായിരുന്നു ..... ആ ദൃശ്യങ്ങളില്‍ ചിലത് എന്‍റെ ഹൃദയമിടിപ്പിന്റെ വേഗത കൂട്ടി ..... എന്‍റെ മുഖത്തു ഭാവ മാറ്റങ്ങളെ സൃഷ്ടിച്ചു ..... എന്‍റെ കൈകാലുകളെ ചലിപ്പിച്ചു ....... ഞാന്‍ തിരിച്ചറിയുന്നു ..... ഞാന്‍ ഉറങ്ങിയിട്ടില്ല ....!!!

പതിയെ ആ ദൃശ്യങ്ങള്‍ അവ്യക്തമാകാന്‍ തുടങ്ങി ......ആ വെളിച്ചം എന്‍റെ ശരീരത്തിന് വെളിയില്‍ നിന്നും തിരികെ ഇന്ദ്രിയകവാടങ്ങളില്‍ നിന്നും വന്ന വെളിച്ചങ്ങള്‍ തീര്‍ത്ത വട്ടത്തിലേക്ക് ചുരുങ്ങി ..... ഹൃദയമിടിപ്പും കൈകാലുകളുടെ നിലയും പഴയപോലെയായി ....... ആ വെളിച്ചം അപ്പോഴും അതിശക്തമായി തന്നെ കറങ്ങികൊണ്ടിരുന്നു ....പതുക്കെ ആ വൃത്തം ചെറുതാവാന്‍ തുടങ്ങി ........ ഇന്ദ്രിയ കവാടങ്ങളില്‍ നിന്നും വന്ന വെളിച്ചം ആ വൃത്തത്തിന്റെ കേന്ദ്രബിന്ദുവില്‍ ഉള്ള വെളിച്ചത്തിലേയ്ക്കു ചുരുങ്ങുന്നതായി കണ്ടു ......... ഒരു നേര്‍ത്ത പൊട്ടു മാത്രമായി ആ വെളിച്ചം ഹൃദയത്തിന് ഉള്ളിലേക്ക് പോയി .......എനിക്ക് ചുറ്റും ഇരുട്ട് പടര്‍ന്നു .......ചിലപ്പോള്‍ ഞാന്‍ ആ ഇരുട്ടില്‍ ലയിച്ചു പോയിട്ടുണ്ടാകാം ..... കാരണം പിന്നെ ഞാനൊന്നും അറിയുന്നുണ്ടായിരുന്നില്ല ....... കാലമോ ,ദേശമോ, സമയമോ ബാധിക്കാത്തെ ഏതോ ഒരു ലോകത്തേക്ക് ഞാന്‍ മറഞ്ഞു പോയി ........ പക്ഷെ അപ്പോഴും ഞാന്‍ ഉറങ്ങിയിട്ടില്ല ..... !!!

ഉള്ളില്‍ പെട്ടെന്നൊരു പ്രഭ ഉണ്ടാകുന്നു ......ഹൃദയത്തില്‍ നിന്നും ഒരു പ്രകാശ ബിന്ദു ഉയര്‍ന്നു വന്നു ..... അതിശക്തമായി കറങ്ങുന്ന ആ വെളിച്ചം ഒരു വൃത്തം സൃഷ്ടിച്ചു .... ആ വൃത്തം എനിക്ക് ചുറ്റുമുള്ള ഇരുട്ടിനെ അകറ്റി ....അതില്‍ നിന്നും ഒരു നേര്‍ത്ത വെളിച്ചം കാതിന്റെ കവാടത്തിന്റെ ആന്തരിക അഗ്രത്തിലേക്ക് നീണ്ടു പോകുന്നു ..... അതാ എന്‍റെ കാതിന്റെ കവാടം തുറക്കുന്നു ..... അതില്‍ കൂടി ഏതോ ഒരു ശബ്ദ തരംഗം കടന്നു വരുന്നു .....എന്‍റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി .... രക്തധമനികളില്‍ കൂടി അതിവേഗതയില്‍ സന്ദേശങ്ങള്‍ പ്രവഹിക്കാന്‍ തുടങ്ങി ...... ആ പ്രകാശ വലയത്തില്‍ നിന്നും മറ്റൊരു നേര്‍ത്ത വെളിച്ചം എന്‍റെ കണ്ണുകളുടെ ആന്തരിക കവാടത്തെ ലക്ഷ്യമാക്കി പാഞ്ഞു ..... എന്‍റെ ശരീരം കണ്ണ് തുറന്നു ..... അതില്‍ കൂടി ഒരു വെളിച്ചം അകത്തേക്ക് കടന്നു ...... ആ വെളിച്ചത്തെ കണ്ട മാത്രയില്‍ പ്രകാശ വലയത്തില്‍ നിന്നും മറ്റൊരു രശ്മി എന്‍റെ ത്വക്കിന് ചുറ്റും ജ്വലിച്ചു നില്‍ക്കാന്‍ തുടങ്ങി .... എന്‍റെ ഇടതു കൈ പ്രവര്‍ത്തിക്കാന്‍ തുടങ്ങി .... ഞാന്‍ എന്തോ ഒരു വസ്തു എടുത്തു ..... അതില്‍ എന്‍റെ ശരീരം ഇപ്പോള്‍ നിലനില്‍ക്കുന്ന കാലത്തെയും സമയത്തെയും ബോധിപ്പിക്കുന്ന അറിയിപ്പ് വന്നിരിക്കുന്നു ..... അതെ എന്‍റെ മൊബൈലില്‍ അലാറം അടിക്കുന്നു ...... ഞാന്‍ ഉണരുന്നു .... ജാഗ്രതയിലേക്ക് ഉണരുന്നു .....!!!!

Friday, July 6, 2012

പരിചയപ്പെടല്‍


ട്രെയിന്‍ യാത്രയില്‍ രണ്ടുപേര്‍ മുഖാമുഖം ഇരുന്നു യാത്ര ചെയ്യുന്നു  ഒരാള്‍ മുന്നിലേക്കും മറ്റൊരാള്‍ പിന്നിലേക്കും ...... മുന്നിലേക്ക്‌ യാത്ര ചെയ്യുന്നവന്‍ എതിരെ ഇരിക്കുന്നവനോട് ചോദിച്ചു ..
"എന്താ പേര് ?"
നിസ്സംഗമായ ഒരു പുഞ്ചിരിയില്‍ പേരോതുങ്ങി
കൌതുകത്തോടെ അടുത്ത ചോദ്യം
"എങ്ങോട്ടാ യാത്ര ?"
ഭാവഭേദമില്ലാതെ നോട്ടം ജനാലയ്ക്കു വെളിയിലേക്ക് നീണ്ടപ്പോള്‍ ചോദ്യം ആവര്‍ത്തിക്കപ്പെട്ടു
"എങ്ങോട്ടാണ് യാത്ര ?"
ഇത്തവണ അയാള്‍ മറുപടി നല്‍കി ....
"എല്ലാ ഉത്തരങ്ങള്‍ക്ക് മുന്നിലും എന്‍റെ ഭൂതകാലം ഒരു ചോദ്യ ചിഹ്നം പോലെ നില്‍ക്കുന്നു "

Tuesday, July 3, 2012

ഞാന്‍ ഗന്ധര്‍വ്വന്‍


അവള്‍ , 
നിസ്വാര്‍ത്ഥ പ്രണയത്തിന്‍ പവിത്ര ചര്‍മ്മം പൊട്ടാത്ത
നിര്‍മ്മല സൗന്ദര്യത്തിന്‍ സുഗന്ധമുള്ള വിശുദ്ധ കന്യക
കേവല സ്വപ്നങ്ങളുടെ അപഥ സഞ്ചാര ചുഴിയില്‍ പെട്ട്
അഹംബോധത്തിന്‍റെ പാപ ബീജത്തെ എല്ക്കാത്തവള്‍
ക്ഷണിക ജന്മത്തിന്‍ വ്യര്‍ത്ഥ മോഹങ്ങളുടെ ഗര്‍ഭം പേറി
അധര്‍മ്മ സങ്കല്‍പ്പത്തിന്നപമൃത്യുവിനു ജന്മമേകാത്തവള്‍
അഭൌമ സൌന്ദര്യത്തിന്‍ പുണ്യ തീര്‍ഥകുടങ്ങള്‍ നിറയെ
ആഭിചാരത്തിന്‍ തേന്‍ പുരട്ടിയ വിഷം ചുരത്താത്തവള്‍
അവള്‍ ,അഗ്നിശുദ്ധിയില്‍ അഴകുവിടര്‍ത്തിയ നാകസുന്ദരി

ഞാന്‍ ,
നുരഞ്ഞു പതയും തിരകള്‍ തലോടിയ മണല്‍ തരികളുടെ
നനവിലാഴ്ന്നു മറഞ്ഞ ശില്പ്പത്തില്‍ തറഞ്ഞു പോയവന്‍
കര്‍മ്മദോഷം ശാപമായി പേറി ശിഷ്ട ജന്മമോക്ഷം തേടി
പൃഥ്വിതന്‍ മാറിലേക്കഭീഷ്ടമെന്യേ പിറവികൊണ്ടവന്‍ .
പൊയ്മുഖങ്ങളില്‍ പിറവിയെടുത്ത വാക്കുകളുടെയാത്മാവിന്
ശ്രാദ്ധകര്‍മ്മം നടത്തുവാന്‍ സത്യം തിരഞ്ഞു പോയവന്‍
ഞാന്‍, അനുനിമിഷം  ആത്മഹത്യ ചെയ്യുന്ന വെറും ഭീരു .

ഇതു ഗന്ധര്‍വയാമം ,
ഏതോ തിരയിലുണര്‍ന്ന തരികളൊഴിഞ്ഞു മാറിയ നൊടിയി-
ലവളുടെ മിഴികള്‍ പതിച്ചതെന്‍ നനയുമുടലിന്നുള്ളിലെരിയുമാ-
ത്മാവിന്‍ ഇരുളുവീണുടയാത്ത ചെറിയ പളുങ്ക് ചെപ്പിന്നുള്ളില്‍ -
മിന്നി തിളങ്ങുമെന്‍ പ്രതീക്ഷയുടെ ഭ്രാന്ത മനസ്സിന്‍ ചിപ്പിയില്‍ .
വിധി നിയോഗത്തിന്‍ കാലയവനികയില്‍ നിന്നെത്തിയ കര
തലോടലില്‍ മോക്ഷം നേടിയെന്നാത്മാവ് സ്വതന്ത്രമായ്‌ -
വെണ്‍നിലാവിലലിഞ്ഞ യാമം, ഇതു ഗന്ധര്‍വ യാമം .

ഒരു പാലപ്പൂവിന്‍ മാദക ഗന്ധമായ്‌  അവളുടെ കിനാവിന്‍
നസ്വാരന്ധ്രങ്ങളില്‍ നിത്യ വിസ്മയങ്ങള്‍ നിറച്ചു നില്‍ക്കും -
ഞാന്‍ ഗന്ധര്‍വ്വന്‍ .

Sunday, July 1, 2012

ഒരേമഴ


വരണ്ട പാടത്ത്  കരിഞ്ഞ കനവുകള്‍  
വിയര്‍പ്പു നനച്ചു വിളവിനിട്ടവന് 
ഇരുണ്ടരാവിലെ നിലാവ് പോലീ മഴ 

തെളിഞ്ഞ വാനം നോക്കി തെരുവിനോരത്തു 
ചെരുപ്പുകുത്താനിരുന്നവന്റെ വരവ് കാക്കും 
വിശന്ന വയറുകള്‍ക്ക്‌ കൂരിരുള്‍ പോലീ  മഴ 

Tuesday, June 26, 2012

ജീവിതമഴ


വിധിയുടെ പേമാരിയില്‍ 
നനഞ്ഞൊട്ടി മരവിച്ച നിന്‍റെ 
ഇരുണ്ട സ്വപ്നങ്ങള്‍ക്ക് മേല്‍ 
ജീവിതം കൊണ്ടൊരു വര്‍ണ്ണ-
കുട ചൂടി നില്‍ക്കാം ഞാന്‍.
എന്‍ മാറില്‍ ചായും നിന്‍  
തനുവിന്‍ താപമോന്നു മതിയാ-
മഴയെകുന്ന ശൈത്യത്തിലും 
നമ്മുടെ സ്വപ്നങ്ങളുടെ തിരി 
നിറ ദീപമായെന്നും ജ്വലിക്കാന്‍ . 


Monday, June 18, 2012

കിടപ്പറ രഹസ്യം


"ഇത്രയും നേരം എവിടായിരുന്നു ?"
"കൂട്ടുകാര്‍ക്കൊപ്പം വെറുതെ കത്തി വച്ചിരുന്നു"
"ഞാനിവിടെ ഉണ്ടെന്നുള്ള കാര്യം മറന്നു പോയോ ?"
"നീ ഇവിടെ തന്നെ ഉണ്ടാകുമെന്ന് എനിക്കുറപ്പല്ലേ ?"
"എല്ലാവരോടും ഒരുപാട് സംസാരിക്കുന്ന ആള്‍ എന്നോട് മാത്രമെന്താ ഒന്നും മിണ്ടാത്തത് ?"
"സത്യം പറഞ്ഞാല്‍ നിന്‍റെ കൂടെ തനിച്ചിരിക്കാന്‍ എനിക്ക് ഭയമാണ് "
"അതെന്താ...?"
"നിന്നോട് സംസാരിക്കുമ്പോഴാണ് ഞാന്‍ എന്നെ കാണുന്നത് "
"അപ്പോള്‍ കൂട്ടുകാരോട് സംസാരിക്കുംപോഴോ ?"
"ഞാന്‍ പറഞ്ഞു കൊടുക്കുന്ന എന്നെ മാത്രമല്ലേ അവര്‍ കാണുന്നുള്ളൂ ?"
"എന്നാല്‍ എനിക്കും അങ്ങിനെ പറഞ്ഞു തന്നാല്‍ പോരെ ..?"
"അപ്പോള്‍ നീ എന്നോട് പലതും ചോദിക്കില്ലേ ...? അതിന്‍റെ ഉത്തരങ്ങളാണ്   എന്‍റെ ഭയം "
"അപ്പോള്‍ അവരും ചോദിക്കില്ലേ ...? അവര്‍ക്കുള്ള ഉത്തരങ്ങളെ ഭയമില്ലേ ..?"
"അവരും ചോദിക്കും .....  ഞാന്‍ പറയുന്ന ഉത്തരങ്ങള്‍ അവരെ തൃപ്തരാക്കും ..... പക്ഷെ അതെ ഉത്തരം ഞാന്‍ നിന്നോട് പറഞ്ഞാല്‍ അത് തെറ്റാണ് എന്ന് നമുക്ക് രണ്ടുപേര്‍ക്കും അറിയാവുന്നത് കൊണ്ട് നമ്മള്‍ അസ്വസ്ഥരാകും "
"എങ്കില്‍ എന്നത്തെയും പോലെ ഒരാള്‍ക്ക്  കട്ടിലിലും മറ്റേ ആള്‍ക്ക് നിലത്തും കിടക്കാം "
"ഉം ...അതാണ്‌ നമുക്ക് രണ്ടിനും നല്ലത് "

അങ്ങിനെ മനസ്സും മനസ്സാക്ഷിയും പതിവ് പോലെ വേറെ വേറെ കിടന്നുറങ്ങി ......!!!!

Wednesday, June 13, 2012

സ്വതന്ത്രന്‍

വീതി കുറവാണ് , എങ്കിലും നീളമുണ്ട് 
വലിയ കട്ടില്‍ കിടക്കില്ല , പക്ഷെ 
ചെറുതിനു വിലക്കുറവുണ്ട്
വെള്ളത്തിനു മുട്ടുണ്ട് ,എങ്കിലും 
അവിടുത്തെ പോലെ കരണ്ട് പോകില്ല 
ടീവിയില്ല പക്ഷെ കമ്പ്യൂട്ടറില്‍ 
സിനിമയും വാര്‍ത്തയുമുണ്ട്
കിച്ചനില്ല , ഓ .. അല്ലെങ്കിലാരാ 
വെച്ച് വിളമ്പാനിവിടെ ...?
എല്ലാം ഒതുക്കി കഴിയുന്നുവോ ...?
അല്ലല്ലോ , ഞാനിന്നു സ്വതന്ത്രനല്ലേ ....?
സഹമുറിയനില്‍ നിന്നൊറ്റപ്പെടുന്ന 
ദുഖവും ചെര്‍ത്തെനിക്കിന്നു 
പൊട്ടിക്കരയാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ ..!!!

Tuesday, June 12, 2012

മരണഭയം

അകലെ ,കാതങ്ങള്‍ക്കപ്പുറം
നരവീണ കണ്‍പീലികള്‍ അടയ്ക്കാതെ 
മരണ ഭീതിയിലൊരു മാതൃമാനസം 
ജന്മസുകൃതമാം പുത്രകരങ്ങളെ 
മുറുകെ പിടിച്ചോതുന്നു 
"മകരമാസത്തിലെ മഞ്ഞുള്ള രാത്രിയില്‍ 
നിന്‍റെ മൃദുമേനിയെ മരവിപ്പിച്ചുറക്കാന്‍ 
മരണത്തിന്‍ ദൂതുമായെത്തിയ തണുപ്പില്‍ 
നിന്നെയെന്‍ മാറിന്‍ ചൂടില്‍ പൊതിഞ്ഞു 
കാത്തപോലെന്‍ ശുഷ്ക മേനിയെ പുണരുക
നിന്‍റെ മാറോട് ചേര്‍ത്തു വയ്ക്കുക ,
മകനെ ...മരിക്കാന്‍ ഭയമാണമ്മയ്ക്ക് "

ദുരിതങ്ങള്‍ തന്‍ തിരയോഴിയാത്ത പ്രാരാബ്ധ തീരത്തെ 
വരണ്ട ജീവിതത്തിന്‍ മണല്‍ തരിയായിരുന്നമ്മ 
നരക യാതനയ്ക്ക് നടുവിലുമെന്‍ നാക സ്വപ്നങ്ങള്‍ക്ക് 
ചിറകു മുളയ്ക്കാന്‍ ചുമടെടുത്ത ത്യാഗിയായിരുന്നമ്മ 
തരിശു ഭൂമിയെ തുളച്ചു കീറിയ വക്ക് വളഞ്ഞ കുന്താലിക്ക് 
ആഴത്തിലിറങ്ങാന്‍ ആക്കം നല്‍കി തഴമ്പിച്ച കൈകളിന്നു 
ആതുരശുശ്രൂഷയുടെ നാലുകെട്ടിന്നുള്ളില്‍ പേടിച്ചു വിറയ്ക്കുന്നു 
പിച്ച വയ്ക്കുമ്പോള്‍ വീഴുമെന്ന ഭയത്താല്‍ അമ്മയുടെയാട-
തുച്ചത്തിലള്ളി പിടിച്ചപോലെന്നെ പിടിച്ചു മുറുക്കുന്നമ്മ 
ഉള്ളം പിടിച്ചു കുലുക്കുന്ന ഓര്‍മ്മകള്‍ തിരയടിചെത്തുമ്പോഴുമീ 
നിസ്സഹായതയ്ക്ക് മുന്നില്‍ നിലവിളിക്കാന്‍ പോലുമാകാതെ 
നിശബ്ദം മിഴിതുളുമ്പുന്ന നിസ്വനാം പുത്രന്‍ ഞാന്‍ 

മരണമേ , നിന്നോട് കേഴുന്നു ഞാന്‍ 
ഈ ഇരുള്‍ മുറിയില്‍ നീ വരരുതേ 
ഈ ഇടനാഴിയില്‍ നീ നില്‍ക്കരുതെ 
എന്‍റെ കരം പിടിചോര്‍മ്മകളുടെ തീരത്ത് 
ഒരിക്കല്‍ കൂടി നടന്നോട്ടെ എന്നമ്മ ..
പോക നീ ... അല്ലെങ്കിലെന്നെയും-
ചേര്‍ത്തു പുല്‍കുക ,ഭയക്കുന്നു നിന്നെ ഞാനും 
മരണമേ ,ഇന്നാദ്യമായി ഭയക്കുന്നു നിന്നെ ഞാനും ....!!!!

ജീവിതം

പ്രണയം - കൂടെ നില്‍ക്കുവാന്‍ കൊതിച്ചത് 
ദാമ്പത്യം - കൂടി നിന്നപ്പോഴുണ്ടായത് 
കലഹം - കുറുമ്പ് കൂടിയപ്പോഴുണ്ടായത് 
വിരഹം - കൂടെയില്ലെന്ന് അറിയിച്ചത് 
പ്രതീക്ഷ - കൂടുവാനിനിയും ആകുമെന്നത് .

Friday, June 8, 2012

നീയെന്‍ നിശ

എന്‍റെ കനവുകള്‍ക്ക് മാദകഗന്ധം പരത്തി 
എന്നെയുന്മത്തനാക്കുന്ന നീയെന്‍ നിശാഗന്ധി 

എന്‍റെ സ്വപ്നങ്ങളില്‍ പാറി പറന്നുല്ലസിക്കും 
നിറമുള്ള ചിറകു വിരിച്ച നീയെന്‍ നിശാശലഭം 

എന്‍റെ മോഹങ്ങള്‍ക്ക് കുരുന്നു വെളിച്ചപ്രഭയെകി 
ഇരുളിന്നാകാശത്ത് വഴികാട്ടുന്ന നീയെന്‍ നിശാതാരകം 

എന്‍റെ പകലുകളുടെ തീഷ്ണതയെ തണുപ്പിക്കാന്‍ 
ഇരുളിലെ നിദ്രയ്ക്കു കൂട്ടായിരിക്കുന്ന നീയെന്‍ നിശ .

Thursday, June 7, 2012

ഓപ്പോള്‍

പുര നിറഞ്ഞു നിന്നത് കണ്ടാധികൊണ്ടച്ഛന്‍
മനമറിയാനുള്ള ചോദ്യങ്ങളുമായി നിന്നമ്മ 
നിറമുള്ള കുപ്പായത്തിലെ മിനുക്കം കണ്ടു ഞാന്‍ 
നിറഞ്ഞൊഴുകുന്ന പുഴയിലന്ത്യം കണ്ടോപ്പോള്‍

അഴുകിയ ശരീരത്തില്‍ ആര്‍ത്തിയോടെ നോക്കി
മനസ്സിലെ അഴുക്കുകള്‍ പുലഭ്യമായോതി നാട്ടാര്‍
വളര്‍ത്തു ദോഷമമ്മയെ കുറ്റവിചാരണ ചെയ്യുമ്പോള്‍
അഭിമാനത്തിന്‍റെ കയറു പിരിയിലച്ചന്‍ തൂങ്ങിയാടി

ഒരു ചില്ലു കൂട്ടില്‍ മാലയ്ക്ക് പിന്നിലായോപ്പോള്‍
അണയാത്ത സീറോ ബള്‍ബു നോക്കി ചിരിക്കുമ്പോള്‍
പുഴയിലേക്ക് പോകും മുന്‍പ് സമ്മാനമായി തന്ന
നിറമുള്ള കുപ്പായത്തിലെ മിനുക്കം നോക്കി ഞാനിന്നും .

കഴുകന്‍



യുദ്ധഭൂമിയില്‍ കളഞ്ഞു കിട്ടിയ ശവത്തിന്റെ
കഴുത്തറുത്തവനെ പ്രാകി കൊണ്ടതിന്റെ
തണുത്ത മാംസം കൊത്തിപ്പറിച്ചത്  വെറും
വിശപ്പടക്കാന്‍ വേണ്ടി മാത്രമെങ്കിലും, ചുറ്റും
കാഴ്ചയെ വീശിയെറിഞ്ഞു നോക്കിയതൊരു
ചെറു ഞരക്കമെങ്കിലും ബാക്കിവച്ചൊരു
പിടയുന്ന പ്രാണനുണ്ടോ എന്ന് തിരയാന്‍
പച്ചമാംസം നിറച്ചതെന്റെ വയറിനെ മാത്രം
എന്‍റെ കൊക്കും നഖവുമാഴ്ന്നിറങ്ങുമ്പോള്‍
ജീവന്‍ പിടയുന്ന ദീന രോദനം കേള്‍ക്കാത്ത
വെറും ദാനശവം തിന്നുന്ന ഞാനെന്തു കഴുകന്‍ ...?

Sunday, June 3, 2012

മോഹം

നിറമുള്ള സ്വപ്നങ്ങളെങ്കിലും കൂട്ടായിരുന്നെങ്കില്‍ 
നിഴലിനു പിന്നിലോളിക്കാന്‍ ഇടമുണ്ടായിരുന്നെങ്കില്‍ 
നിശയും നിദ്രയുമെനിക്ക് തപമേകാതിരുന്നെങ്കില്‍ 
നിന്നിലെ ഓര്‍മ്മകളില്‍ നീറിയെരിയാതിരുന്നെങ്കില്‍  

Saturday, June 2, 2012

നിദ്രാ വിഹീനം


കരളില്‍ കനവ്  കൊരിയിട്ടീയിരവിന്‍ കോണി -
ന്നിരുളിലെവിടെയോ എന്‍ നിദ്രയൊളിപ്പൂ
സ്വപ്ന മര്‍മ്മരങ്ങള്‍ക്ക് കാതോര്‍ത്ത് പൂര്‍വ്വ
സ്മരണകളില്‍ മനം പിടഞ്ഞസ്വസ്ഥമാകുന്നു
ഉണര്‍ത്തുന്നില്ല നിന്നെയുമോര്‍മ്മകളെയും
ഒരു ഗദ്ഗതത്തിന്‍ നെടുവീര്‍പ്പിനാല്‍ പോലും
നീയുറങ്ങുക, മധുരസ്വപ്നങ്ങളുടെ മടിത്തട്ടില്‍
ഒരു കുളിര്‍ തെന്നലിന്‍ തലോടലേറ്റ് മയങ്ങുക
നിദ്രാവിഹീനമീ നിശയില്‍ സ്മൃതികള്‍ക്ക് കാവലായ്‌
ഞാനീ ഏകാന്തതയെ പുതച്ചു കിടക്കട്ടെ .

Saturday, May 5, 2012

അസ്തമയം


വെയിലില്‍ കൂട്ടായി കൂടെ നടന്നു പിന്നെ-
ഇരുളില്‍  മറഞ്ഞൊരു നിഴല്‍ പോലെ

മുകുളങ്ങള്‍ വിടര്‍ന്നു ദളമലരായി പിന്നെ-
തളിരുകള്‍ കൊഴിഞ്ഞ ചില്ല പോലെ

അതിരുകള്‍ കവിഞ്ഞൊരു പുഴയായി പിന്നെ-
വരികള്‍ ഒഴിഞ്ഞൊരു പുസ്തകതാളു പോലെ

ഒരുവരി മാത്രം എഴുതിയൊരു ഹൃദയത്തിലിതാ
സൂര്യന്‍ പകലില്‍ തന്നെ അസ്തമിക്കുകയായി ...!!!

Monday, April 23, 2012

ആ മഴ ഞാന്‍ നനയുകയായിരുന്നു .....


സങ്കടകടലില്‍ നിന്നും വേദന ബാഷ്പീകരിച്ച മൌന മേഘങ്ങള്‍
ചങ്കുപൊട്ടി പെയ്തൊഴിഞ്ഞരാ മഴ ഞാന്‍ നനയുകയായിരുന്നു

ഒലിച്ചിറങ്ങുന്ന പൊയ്മുഖ വര്‍ണ്ണങ്ങള്‍ നിലത്തു പതിച്ചിരുള്‍
പിടിയിലമര്‍ന്നു പോയ വെളിച്ച പൊട്ടുകള്‍ പോല്‍ തേങ്ങുന്നു

മറുവാക്കുകള്‍ കടിച്ചമര്‍ത്തുംപോള്‍ വക്ക് പൊട്ടിയ ഗദ്ഗദങ്ങള്‍
കുതിച്ചു ചാടിയതീറന്‍ മിഴിക്കോണില്‍ കീറിയ ചാലുകളില്‍ കൂടി

ഓരോ തുള്ളിയുമൊരായിരം കദനങ്ങള്‍ കോറിയിട്ടഴലുരിയുമ്പോള്‍
എന്‍ കഥയിലായിരം നൊമ്പര കനവുകള്‍ നിറയുകയായിരുന്നു

തുള്ളിക്കൊരു കുടം പോലെ നീയെന്നില്‍ നീറിയിറങ്ങുംപോഴും
തെല്ലുമൊഴിയാതെ നിന്ന്..... ആ തീമഴ ഞാന്‍ നനയുകയായിരുന്നു .

വിരക്തി

ആത്മനൊമ്പര  വേളയിലെന്നിഷ്ട ഗാനമായിരുന്നതെന്നും 
ആദ്യവരികളിന്നും മറവിതന്‍ ചെപ്പിലോളിചിരിക്കുന്നു 
നിന്നോര്‍മ്മയുടെ നേര്‍ത്ത തലോടലില്‍ തിരികെയെത്തുമതാ -
ചിരകാല സുന്ദര നിമിഷത്തിന്‍ മര്‍മ്മരങ്ങളോടെയെങ്കിലും 
പാതിവഴിയിലുപേക്ഷിച്ചു പോയൊരാ പൂങ്കുയില്‍ നാദം 
പകുതി മാത്രം കേള്‍ക്കുവാനാശയേതും ബാക്കിയില്ലെന്നില്‍.

Friday, April 20, 2012

കടല്‍ദൂരം

ഇണക്കിളിയുമെന്‍ തളിരുമുള്ളില്‍ -
കുണുങ്ങി ചിരിക്കുന്നൊരു തുടിപ്പും 
കൈക്കുമ്പിളില്‍ കാത്തു വച്ചെ- 
നിക്കിന്നൊരു കടല്‍ദൂരം ബാക്കി.

Friday, April 13, 2012

ജീവിതം

ആദിമദ്ധ്യാന്തങ്ങള്‍ കുറിച്ചിട്ടൊരീ ക്ഷണികതയില്‍ 
ഇരു ബിന്ദുക്കള്‍ക്കിടയിലൊരു ജീവന്‍ കിളിര്‍ക്കുന്നു 
ഒന്നില്‍ നിന്നോന്നിലേക്കീ കാലത്തിനൊപ്പം നേര്‍ -
രേഖയില്‍ മുന്നോട്ട് പായുമീ യാത്രയത്രേ ജീവിതം .
വഴിപിരിഞ്ഞും പഴിപറഞ്ഞും അപര വഴികളിലിരുള്‍ -
പൊതിഞ്ഞും പാരിതില്‍ ചേര്‍ക്കുന്നു കേവല നാമങ്ങള്‍
ജലതരംഗങ്ങള്‍ പോലെ അലയുതിര്‍ത്തൊടുവിലെല്ലാം
നിശബ്ദതയുടെ അനന്തമാം ശാന്തതയിലലിയുന്നു നിത്യം.

Friday, March 30, 2012

പട്ടിണി

കാലത്തിന്‍ നൂല്‍തലപ്പില്‍ കാത്തിരിപ്പിന്‍റെ ചൂണ്ടകെട്ടി 
സങ്കല്‍പ്പത്തിന്‍ മനോഹാരിത കൊണ്ടൊരു ഇരയിട്ടു 
സ്വര്‍ണ്ണമത്സ്യത്തിന്റെ വിശപ്പ്‌ കൊണ്ടോ എന്‍റെ 
വര്‍ണ്ണമാനസ കിതപ്പ് കൊണ്ടോ പൊങ്ങ് തടിയില്‍
ഇരവിഴുങ്ങി കൊരുത്ത പിടച്ചില്‍ സന്ദേശമെത്തി
ഉയര്‍ന്നു കരപൂണ്ട ചൂണ്ടതലപ്പില്‍ ചിരകാലത്തിന്‍
സ്മരണകള്‍ കൊണ്ടൊരു പ്രാണന്റെ തുടിപ്പ് മാത്രം
വെട്ടിപ്പിടിക്കലിന്‍ ശേഷിപ്പ് കൊണ്ട് നിറചുണ്ണാന്‍ കൊതിച്ചു
വാ പിളര്‍ന്ന കൂടമാനസം പിന്നയും പട്ടിണി നിറച്ചുണ്ണുന്നു

Tuesday, March 6, 2012

എനിക്ക് ചുറ്റുമൊരഗ്നിക്കളം നൃത്തം ചവുട്ടുന്നു
ചുടു നിശ്വാസങ്ങളില്‍ പോലും തീ പാറുന്ന നോവ്‌
കോരിയെടുക്കുന്ന കുളിര്‍ നീരുകള്‍ കുമ്പിളില്‍ തന്നെ
ചോര വാര്‍ന്നു മലച്ചൊരു ജീവന്‍ പോലെ ഓര്‍മ്മയായി

Friday, March 2, 2012

ഫെയര്‍ ആന്‍ഡ്‌ ലവ്ലി


കോളേജില്‍ നിന്നും പിരിഞ്ഞ് ആറു വര്‍ഷങ്ങള്‍ക്കു ശേഷം, ഒപ്പം പഠിച്ചിരുന്നു സുഹൃത്തിന്‍റെ കല്യാണത്തിന് കൂടാന്‍ ക്ഷണം കിട്ടി ..... കോട്ടയത്ത്‌ വച്ചായിരുന്നു കല്യാണം ..... അവിടുത്തെ ഒരു കോണ്‍വെന്റില്‍ ഞങ്ങള്‍ക്കെല്ലാം മുറി ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്നും,ബാച്ചിലര്‍ പാര്‍ട്ടി ഉള്ളതുകൊണ്ട് ആള്‍റെഡി കെട്ടിയവര്‍ കെട്ട്യോളുമാരേം കുട്ട്യോളുമാരേം കൂട്ടി നേരെത്തെ വന്നു അവരെ അവന്‍റെ വീട്ടില്‍ ആക്കിയിട്ട് ഞങ്ങള്‍ കൂട്ടുകാര്‍ മാത്രം ആ കോണ്‍വെന്റില്‍  നിര്‍ബന്ധമായും താമസിക്കണം എന്ന് കത്തിനൊപ്പം പ്രത്യേകം പറഞ്ഞിരുന്നു ....... അന്ന് ആള്‍റെഡി കെട്ടിയവരുടെ കൂട്ടത്തില്‍ ഞാന്‍ മാത്രേ ഉള്ളൂ എന്നറിഞാതിനാലും, സുഹൃത്തിന്‍റെ 'നിഷ്കളങ്കത്വം' നേരെത്തെ അറിയാവുന്നത് കൊണ്ടും 'റിസ്ക്‌' ഒഴിവാക്കി ഞാനും ബാച്ചിലര്‍ ആയി ഈ കഥയിലെ നായകനൊപ്പം തലേന്ന് തന്നെ കോട്ടയത്തിനു പോയി ...... 

ഇനി ഇതിലെ നായകനെ കുറിച്ച് ..... ഞങ്ങള്‍ പ്രീ ഡിഗ്രി മുതല്‍ ഒരുമിച്ചു പഠിച്ചവരാണ് ..... കറുപ്പിന് എഴഴകാണ് എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്യുമ്പോഴും മാര്‍കെറ്റില്‍ ലഭ്യമായ എല്ലാ ഫേസ്ക്രീമുകളും പരമാവധി പരിശോധിച്ച് 'തോല്‍വി' സമ്മതിക്കാതെ ചര്‍മ്മ കാന്തിയില്‍ ശുഭ പ്രതീക്ഷയോടെ ലേപനങ്ങള്‍ പുരട്ടുന്ന വ്യക്തിത്വമാണ് ........ ഞങ്ങള്‍ ഒരുമിച്ചു എന്‍റെ ബൈക്കില്‍ കായംകുളം റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചു ...അവിടുന്ന് കോട്ടയം പാസഞ്ചറില്‍ പോകാനാണ് തീരുമാനിച്ചത് ...... ബൈക്കില്‍ കയറിയത് മുതല്‍ ഇടതടവില്ലാതെ സംസാരിക്കുന്ന ഇഷ്ടന്‍ ഇടയ്ക്കിടയ്ക്ക്  'ഫെയര്‍ ആന്‍ഡ്‌ ലവ്ലി' വാങ്ങുന്നതിനെ കുറിച്ച് ഓര്‍മ്മിപ്പിച്ചിരുന്നു ..... സ്റേഷനില്‍ ചെന്ന ശേഷം വാങ്ങാം എന്ന് ഞാന്‍ ഉറപ്പു കൊടുത്തു ......ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ അതെ ട്രെയിനില്‍ പോകാന്‍ വേണ്ടി മറ്റൊരു സുഹൃത്ത് നില്‍പ്പുണ്ടായിരുന്നു ...അവനെ കണ്ടപ്പോള്‍ തന്നെ ഗതകാല സ്മരണകള്‍ അയവിറത്തു തുടങ്ങിയതിനാല്‍ ഫെയര്‍ ആന്‍ഡ്‌ ലവ്ലി മറവിയിലേക്ക് കൂപ്പു കുത്തി .......

രാത്രി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ ഞങ്ങളെ കാത്ത് കല്യാണ പയ്യനും നേരെത്തെ എത്തിയ മറ്റ് സുഹൃത്തുക്കളും കാറുമായി നിന്നിരുന്നു ....അപ്പോഴും  ഫെയര്‍ ആന്‍ഡ്‌ ലവ്ലി ഉണര്‍ന്നില്ല .......കൂട്ടുകാരന്‍റെ വീട്ടില്‍ പോയി അരമണിക്കൂര്‍ കഴിഞ്ഞു ഞങ്ങള്‍ കോണ്‍വെന്റില്‍ എത്തി റൂമുകള്‍ തെരഞ്ഞെടുത്തു .... ഞാനും നായകനും ഒരു മുറിയില്‍ ആയിരുന്നു ....ഡ്രസ്സ്‌ ഒക്കെ മാറി എല്ലാവരും കൂടി ഒരു മുറിയില്‍ ഒത്തു കൂടി കുപ്പികളുടെ കഴുത്തറുത്ത് ആറു വര്‍ഷം പുറകിലേക്ക് ഓര്‍മ്മകള്‍ ചികഞ്ഞു പരസ്പരം കളിയാക്കലുകള്‍ തുടങ്ങി ......സമയം ഒരുപാട് വൈകി കഴിഞ്ഞപ്പോഴാണ് നായകന്‍റെ മനസ്സില്‍ ഫെയര്‍ ആന്‍ഡ്‌ ലവ്ലിയെ കുറിച്ചുള്ള ചിന്ത ഓടിയെത്തിയത് ...അതോടെ ആള് ആകെ തകര്‍ന്നു .....കുടിച്ച കെട്ട് മൊത്തം ഇറങ്ങി ..... എന്നോടല്ലാതെ ആരോടും പറയാനും വയ്യാത്ത അവസ്ഥ ..... കാരണം അന്ന് ഏറ്റവും കൂടുതല്‍ 'ഓര്‍മ്മകളുടെ പീഡനം' അനുഭവിച്ചത് അവനായിരുന്നു ......ഒടുവില്‍ , രാവിലെ ചായ കുടിക്കാന്‍ പുറത്തു പോകുമ്പോള്‍ നമുക്ക് വാങ്ങാം എന്ന് ഞാന്‍ ഉറപ്പു നല്‍കിയതിനാലാണ് എന്നെ ഉറങ്ങാന്‍ സമ്മതിച്ചത് ...... അവന്‍ ഉറങ്ങിയെന്നു എനിക്ക് തോന്നുന്നില്ല ...:)

പിറ്റേന്ന് രാവിലെ ഏഴു മണി ആയപോള്‍ ഞങ്ങള്‍ ചായ കുടിക്കാന്‍ വേണ്ടി പുറത്തിറങ്ങി ..... കോണ്‍വെന്റിന് അടുത്ത് ഒരു പെട്ടിക്കടയില്‍ ചായ കിട്ടും എന്ന് സുഹൃത്ത്‌ പറഞ്ഞു ... ഞങ്ങള്‍ പത്തോളം സുഹൃത്തുക്കള്‍ അങ്ങോട്ട്‌ പോയി . ...... തലേന്ന് രാത്രിയില്‍ പരസ്പരം കളിയാക്കിയവര്‍ ഓര്‍മ്മകള്‍ തെരഞ്ഞ് പിന്നെയും ആ 'പീഡനം' തുടര്‍ന്ന് കൊണ്ടേയിരുന്നു ..... ഫെയര്‍ ആന്‍ഡ്‌ ലവ്ലിയുടെ ആശങ്കയില്‍ നമ്മുടെ നായകന്‍ വിഷണ്ണനാണ് ..... ആ കടയുടമ ഒരു ചെറുപ്പക്കാരന്‍ ആയിരുന്നു ...... ചായ ഒഴിച്ച് തരുന്നതിനോപ്പം പുള്ളിക്കാരനും ഞങ്ങള്‍ക്കൊപ്പം തമാശകള്‍ പറയാന്‍ തുടങ്ങി ......ഞങ്ങളും അത് ആസ്വദിച്ചു ..... നായകന്‍റെ നിര്‍ബന്ധ പ്രകാരം ഞാന്‍ കടയുടമയോട് ചോദിച്ചു ....."ചേട്ടാ 'ഫെയര്‍ ആന്‍ഡ്‌ ലവ്ലി' ഉണ്ടോ ...?" .... പുള്ളി മറുപടി പറഞ്ഞു ...."ഉണ്ടല്ലോ ..ആര്‍ക്കാ ..?" ഞാന്‍ തമാശയായി പറഞ്ഞു .... "ദേ ..ഇവിടോരാള്‍ക്ക്  ഫെയര്‍ ആന്‍ഡ്‌ ലവ്ലി ഇല്ലാത്തോണ്ട് ചായ ഇറങ്ങുന്നില്ല എന്ന് പറഞ്ഞു നായകനെ ചൂണ്ടി കാണിച്ചു ....... ആ കടക്കാരന്‍ ഉടന്‍ തന്നെ പെട്ടിക്കടയില്‍ നിന്നും പുറത്തിറങ്ങി .... ഞങ്ങളുടെ അടുത്ത് വന്നു റോഡില്‍ രണ്ടു സൈഡിലും നോക്കി ....എന്നിട്ട് പെട്ടന്ന് കടയുടെ അകത്തേക്ക് കയറി എന്തോ എടുത്ത് പൊതിഞ്ഞു എന്നിട്ട് പിന്നെയും ചുറ്റും നോക്കിയാ ശേഷം നായകന്‍റെ കയ്യില്‍ കൊടുത്തിട്ട്  പറഞ്ഞു "വേഗം കൊണ്ട് പോക്കോണം ... ഇവിടെ നില്‍ക്കരുത് ".... ഞങ്ങള്‍ എല്ലാരും അത്ഭുതപ്പെട്ടു .... ഞാന്‍ വേഗം പൊതി വാങ്ങി തുറന്നു നോക്കി ...ഫെയര്‍ ആന്‍ഡ്‌ ലവ്ലി തന്നെ ...... പെട്ടന്ന് എല്ലാവരും ചോദിച്ചു ..."എന്താ ചേട്ടാ ..ഇതിവിടെ വില്‍ക്കാന്‍ പാടില്ലേ ..? " 

കടക്കാരന്റെ മറുപടി .... " അതേ ...ഈ ഫെയര്‍ ആന്‍ഡ്‌ ലവ്ലിയുടെ സെയില്‍സ്‌ റെപ്. ഈ റൂട്ടില്‍ രാവിലെ തന്നെ വരും .... ഈ 'സുന്ദരന് ' ഞാനിതു വില്‍ക്കുന്ന കണ്ടാല്‍ അവന്മാര്‍ പിന്നെ ഫെയര്‍ ആന്‍ഡ്‌ ലവ്ലി ഇവിടെ വയ്ക്കില്ല ...." ഇതും പറഞ്ഞു ആ കടക്കാരന്‍ നായകനെ ചേര്‍ത്തു പിടിച്ചു പൊട്ടിച്ചിരിച്ചു ....... ഞങ്ങള്‍ അവിടുന്ന് തുടങ്ങിയ 'ഫെയര്‍ ആന്‍ഡ്‌ ലവ്ലി' ചിരി എത്ര ദിവസം നീണ്ടു എന്ന് ഇപ്പഴും ഓര്‍മ്മയില്ല ....!!!!

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ നായകന്‍ ആംവേയുടെ ഫേസ് ക്രീമിനെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നു ..... :))))

Monday, February 27, 2012

ഒരു പ്രീഡിഗ്രീ അനുഭവം ....

ഞാന്‍ ശാസ്താംകോട്ട ദേവസ്വം ബോഡ് കോളേജില്‍ പ്രീടിഗ്രിക്ക് പഠിക്കുമ്പോള്‍ അവിടെ ഡിഗ്രിക്ക് പഠിച്ചിരുന്ന ഒരു കൂട്ടം 'ഡീസന്റ്' ചേട്ടന്മാര്‍ ഉണ്ടായിരുന്നു .....ശാസ്താംകോട്ട സ്വദേശികളായ അവര്‍ 'സാത്താന്‍ ' എന്ന പേരില്‍ അവര്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കി കായലോരത്തും കോളേജ് ഗ്രൌണ്ടിലുമായി കലാലയ ജീവിതം ആസ്വദിക്കുക ആയിരുന്നു ..... വളരെ അടുത്ത ഒരു ബന്ധു ആ ഗ്രൂപ്പില്‍ ഉണ്ടായിരുന്നതിനാല്‍ സമയം കിട്ടുമ്പോഴൊക്കെ അവര്‍ക്കൊപ്പം കൂടി നിന്നത് റാഗിങ്ങില്‍ നിന്നും രക്ഷപെടാന്‍ ഉപകരിച്ചു ..... ഒരിക്കല്‍ ഒരു സീനിയര്‍ 'അണ്ണന്‍' എന്നേ കൊണ്ട് ക്ലാസ്സില്‍ കഥകളി കളിപ്പിച്ചു ..... ആ അണ്ണനെ കോളേജ് മുതല്‍ ബസ് സ്റാന്റ്റ് വരെ 'സാത്താന്‍ ' നൃത്തം ചവുട്ടിച്ചു .....അതിനു ശേഷം സാത്താന്റെ ആളാണ്‌ എന്ന് പറഞ്ഞാല്‍ പിന്നെ ഒരുത്തനും റാഗ് ചെയ്യില്ലായിരുന്നു ...... :)  


അങ്ങിനെ പ്രീ ഡിഗ്രി ആദ്യ വര്‍ഷത്തെ മോഡല്‍ പരീക്ഷ വന്നു .... അത് വെറുമൊരു പ്രഹസനം ആയിട്ടാണ് സാത്താന്‍ ഗ്രൂപ്പ് കണ്ടിരുന്നത്‌ .... എങ്കിലും പരീക്ഷയ്ക്ക് അറ്റന്‍ഡ് ചെയ്യണം എന്ന് നിര്‍ബന്ധം ഉള്ളതിനാല്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു ...... ആദ്യ ദിവസം ഉച്ചയ്ക്ക് ശേഷം ആയിരുന്നു പരീക്ഷ ..... രണ്ടു ഡിഗ്രിക്കാര്‍ക്കിടയില്‍ ഒരു പ്രീഡിഗ്രിക്കാരന്‍ എന്ന രീതിയില്‍ ആയിരുന്നു സീറ്റിംഗ് ..... എല്ലാവരും നേരെത്തെ എക്സാം ഹാളില്‍ കയറി എന്‍റെ ബഞ്ചില്‍ ഇടതു വശത്തുള്ള ആള്‍ മാത്രം ഇല്ല ..... ആ ക്ലാസ്സില്‍ സാത്താന്‍ അംഗങ്ങള്‍ ആരെയും കണ്ടതുമില്ല ..... രണ്ടു മണി കഴിഞ്ഞു ....എല്ലാവര്കും ചോദ്യപ്പേപ്പര്‍ കിട്ടി കഴിഞ്ഞപ്പോള്‍ ഒരാള്‍ ക്ലാസ്സിന്റെ വാതുക്കല്‍ എത്തി വളരെ ഭവ്യതയോടെ അധ്യപകനോട് ചോദിച്ചൂ .... "മേ ഐ കമിന്‍ സാര്‍ ?" ..... അധ്യാപകന്‍ തിരികെ ചോദിച്ചു " ഇവിടെയാണോ സീറ്റ് ?" .... അതേ എന്ന് പറഞ്ഞുകൊണ്ട് എന്‍റെ ഇടതു വശത്തെ ഒഴിഞ്ഞ സ്ഥലം ചൂണ്ടി കാണിച്ചു ..... അപ്പോഴാണ് ഞാന്‍ ആളെ നോക്കിയത് ....സാത്താന്റെ ഫൌണ്ടര്‍ ...:))) ആള് അടിമുടി മാറിയിരിക്കുന്നു .....കറുത്ത പാന്‍സ്‌ ,വെളുത്ത ലൈന്‍ ഷര്‍ട്ട് ... അതും ഇന്ഷര്ട്ട് ചെയ്തിരിക്കുന്നു ..... കഴുത്തില്‍ ചുവന്ന ടൈ ...:) അടുത്ത് വന്നപ്പോള്‍ ചിരി അടക്കി കൊണ്ട് മുഖത്ത് നോക്കിയപ്പോള്‍ 'ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ' എന്ന മട്ടില്‍ നിഷ്കളങ്കന്‍ .... അദ്ധ്യാപകന്‍ ചോദിച്ചു .."എന്താ വൈകിയത് " ? ...."പെന്‍ എടുക്കാന്‍ മറന്നു പോയി സാര്‍ ... പുറത്തു പോയി വാങ്ങി കൊണ്ടുവന്നതാ" എന്നും പറഞ്ഞ് പോക്കെറ്റ്‌ കാട്ടി കൊടുത്തു ..... അപ്പോഴാണ്‌ ഞാനും ശ്രദ്ധിച്ചത് ഷര്‍ട്ടിന്റെ പോക്കെറ്റില്‍ എട്ടു റെയ്നോള്‍ഡ്സ് പേനകള്‍ നിരത്തി വച്ചിരിക്കുന്നു ...... മനുഷ്യന്‍ ഒരു ദിവസം കൊണ്ട് ഇത്രേം നന്നാവുമോ എന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല ... :)) ആള് എന്നേ കണ്ടിട്ട് അറിയുന്ന ഭാവം പോലുമില്ല .... ചോദ്യപെപര്‍ കൊടുത്തപ്പോള്‍ അധ്യാപകന്റെ കാലു തൊട്ടു തൊഴുതു ...... അപ്പോള്‍ തന്നെ ക്ലാസ്സില്‍ ഭയങ്കര ചിരി ആയി ....എല്ലാവരും ആളെ തന്നെ ശ്രദ്ധിക്കുന്നു .... ചോദ്യ പേപര്‍ വളരെ ഗഹനമായി വായിക്കുന്നു ..... എന്നിട്ട് എന്തിന്റെയൊക്കെയോ ഉത്തരം പെട്ടെന്ന് ഓര്‍മ്മ വന്നപോലെ .... ചിലതില്‍ സംശയ ഭാവം അങ്ങിനെ പല പല ഭാവങ്ങള്‍ മുഖത്ത് മിന്നി മറഞ്ഞു .... ഒടുവില്‍ ഉത്തര കടലാസ് എടുത്തു വച്ചു എഴുതാന്‍ തുടങ്ങി ...... 


ആദ്യം പോക്കെറ്റില്‍ നിന്നും ഒരു പേന എടുത്തു ഭാവമാറ്റം ഒന്നുമില്ലാതെ എഴുതാന്‍ തുടങ്ങിയപ്പോള്‍ ആ പേന തെളിയുന്നില്ല ..... അത് മാറ്റി വച്ചിട്ട് അടുത്തത്‌ എടുത്തു ....അതും തെളിയുന്നില്ല ..... അങ്ങിനെ ആ എട്ടു പേനകളും എടുത്തു പേപ്പറില്‍ കുത്തി വരച്ചു നോക്കി ..ഡിസ്കില്‍ കോറി നോക്കി ...അവസാനം താഴെ സിമന്റു തറയില്‍ പേനയുടെ മുന ഉരച്ചു വരെ നോക്കി .... നോ രക്ഷ .... :))) എഴുന്നേറ്റു നിന്നിട്ട് അധ്യാപകനോട് ....."സാര്‍ ഒരു പേന തരുമോ ..? " ..... ക്ലാസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു ..... ഇതെല്ലം കാണുന്നുണ്ടായിരുന്ന അദ്ധ്യാപകന്‍ ഒന്നും പറയാതെ ഒരു പേന കൊടുത്തു ......പക്ഷെ പിന്നീടു പുള്ളിയെ അദ്ധ്യാപകന്‍ നല്ലത് പോലെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ..... കുറച്ച് നേരം പ്രശ്നങ്ങള്‍ ഒന്നുമില്ല ...ഉത്തര പേപ്പറില്‍ വളരെ കാര്യമായി എഴുതുന്നുണ്ട് ..... അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മൂന്നാല് പേപ്പറുകളില്‍ കാര്യമായി എന്തൊക്കെയോ എഴുതിയിട്ടുണ്ട് ...... അടുത്ത പേപര്‍ എടുത്തു വച്ചത് മുതല്‍ ആള്‍ക്ക് ചെറിയ ഭാവ മാറ്റം ..... ചുറ്റും നോക്കുന്നു .... പുറത്തേക്ക് നോക്കുന്നു ....സാറിനെ നോക്കി ചിരിക്കുന്നു ..... എല്ലാവരും ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോള്‍ ഒന്നും അറിയാത്ത പോലെ എഴുതാന്‍ തുടങ്ങി .... ഇടയ്ക്ക് ചുരുട്ടി പിടിച്ച ഇടതു കയ്യുടെ ഉള്ളം കയ്യില്‍ നോക്കുന്നു ...ചുറ്റും നോക്കിയ ശേഷം പിന്നെയും എന്തൊക്കെയോ എഴുതുന്നു ..... രണ്ടു മൂന്നു തവണ ഇത് ആവര്‍ത്തിച്ചപ്പോള്‍ അദ്ധ്യാപകന്‍ അടുത്തു വന്നു ..... ഇടതു കയ്യില്‍ പിടിച്ചു ....സാത്താന്‍ കൈ മുറുക്കി പിടിച്ചു .... അദ്ധ്യാപകന്‍ - "കൈ തുറക്കൂ...ഇതിനു പോലും കോപി അടിക്കുന്നോ ...? " സാത്താന്‍ - "തുറക്കില്ല ... ഞാന്‍ കോപി അടിച്ചിട്ടില്ല " അദ്ധ്യാപകന്‍ - "തുറക്കൂ ....ഇല്ലെങ്കില്‍ പരീക്ഷ എഴുതാന്‍ സമ്മതിക്കില്ല " സാത്താന്‍ - "തുറന്നാല്‍ പൂര്‍ണ്ണ ഉത്തരവാദിത്വം സാറിനാണ്..... ഞാന്‍ കോപി അടിചെങ്കില്‍ മാത്രമേ എന്നേ പുറത്താക്കാവൂ " അദ്ധ്യാപകന്‍ - "ശരി ...തുറക്കൂ " സാത്താന്‍ കൈ തുറന്നു എല്ലാവരെയും കാണിച്ചു ...... " ഈ കൈ തുറപ്പിച്ചവന്‍ കഴുത" ക്ലാസ്സില്‍ ഭയങ്കര പൊട്ടിച്ചിരി ...... ഇറക്കി വിടാന്‍ വകുപ്പില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാണോ അതോ ഇറക്കി വിട്ടാല്‍ ശാസ്താംകോട്ട ജമ്ഷനില്‍ കൂടി തന്നെ തനിക്കും പോകേണ്ടതാണ് എന്ന ഭയം കൊണ്ടാണോ എന്തോ ...ആ കൂട്ടച്ചിരിയില്‍ അധ്യാപകനും പങ്കെടുത്തു ...... പ്രശ്നമാക്കാതെ ആ പ്രശ്നം സോള്‍വ് ചെയ്തു .... :)))  


വര്‍ഷങ്ങള്‍ക്കു ശേഷം ഈ സാത്താന്‍ ഫൌണ്ടറെ ഞാന്‍ ബസില്‍ വച്ചു കണ്ടു ....ആള് ഇപ്പോള്‍ ഒരു ഹൈ സ്കൂളില്‍ അധ്യാപകനാണ് .....[എങ്ങിനെ സംഭവിച്ചു എന്ന് എനിക്കും അറിയില്ല ] എന്തായാലും ജോലിയെ കുറിച്ചു ചോദിച്ചപ്പോള്‍ ആദ്യം പറഞ്ഞ മറുപടി ..... "ഈശ്വരന്‍ എനിക്ക് പറ്റിയ ശിക്ഷ തന്നെ തന്നൂ വിജയാ " എന്നായിരുന്നു .....:))

Wednesday, February 15, 2012

പ്രണയം

"നിനക്കായ്‌ മാത്രം കരുതിയ പ്രണയം 
കനവിലിന്നും കനിമധുരമായി നിറയുന്നു
വരും ജന്മ സന്ധ്യയില്‍ അത് ഞാന്‍ നിനക്കേകാം 
എനിക്കായ് നീ പുനര്‍ജനിക്കുമെങ്കില്‍ ....!!!!."

Wednesday, February 8, 2012

ഡയറിയുടെ ഡയറിക്കുറിപ്പുകള്‍

മാറിലിറ്റുന്ന തണുപ്പ് ഞാന്‍ കുളിരെന്നു കരുതുമ്പോള്‍
ഉണങ്ങിയോട്ടുന്ന ചുടു ചോരപോലെ നിശ്വാസങ്ങള്‍
മനസ്സ് കീറി പേന തലപ്പിലൂറിയ സ്നേഹ വിദ്വേഷങ്ങള്‍
ചാല് കീറിയ വരികള്‍ കൊണ്ടെന്റെ ചങ്കിലെഴുതപ്പെടുന്നു
ചിലതില്‍ തുടങ്ങി വയ്ക്കുന്ന പുതുമ മണക്കുമ്പോള്‍
ചിലതില്‍ ഒടുക്കത്തെ കുറിപ്പെഴുതും വേദനയറിയുന്നു
ചിലര്‍ മനസ്സ് പങ്കു വച്ച കവിത രചിക്കുമ്പോള്‍
ചിലര്‍ ചരക്കു പങ്കു വച്ച കണക്കു കുറിക്കുന്നു
അളന്നു കുറിച്ച കണക്കുകള്‍ക്കിടയില്‍ ജീവിതം -
കളഞ്ഞു കുളിച്ച കുമ്പസാരവും കുറിച്ചു വച്ചവര്‍
ചിറകു മുളയ്ക്കാത്ത സ്വപ്നങ്ങളെ പറിച്ചു വച്ചെന്റെ
നിറവയറില്‍ ചാപിള്ളകളെ എഴുതി ചേര്‍ക്കുന്നു .